"ഇവിടെ ഉണ്ടാകുമെന്ന് ഞാൻ ഊഹിച്ചു"
അവൻ വാതില്ക്കൽ വന്നു വിളിച്ചു പറഞ്ഞു.അയാൾ പതിയെ തല തിരിച്ചു അവനെ നോക്കി ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് ചിത്രം വര തുടർന്നു.
അവൻ അകത്തേക്ക് കയറി.അയാൾക്ക് പുറകിലായി വന്നു നിന്നു.
ചുവരിൽ നനഞ്ഞു നില്ക്കുന്ന ഒരു സ്ത്രീയുടെ ചിത്രം. അവരുടെ വിരൽ തുമ്പിൽ മുറുകെ പിടിച്ചു ഒരു കൊച്ചു പയ്യനും."ഈ ചിത്രം......???" അവൻ അല്പം സംശയത്തോടെ ചോദിച്ചു.
"അവളാണ്..." അയാൾ വരക്കുന്നതിനിടയിൽ പറഞ്ഞു.
അവൻ്റെ മുഖത്ത് ചെറിയൊരു ചിരി വിടർന്നു.
"വിളിച്ചിരുന്നോ... എപ്പോഴെങ്കിലും....അന്നു കണ്ടതിൽ പിന്നെ.. ..??"
അവൻ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു."വിളിച്ചിരുന്നില്ല....പക്ഷേ വീണ്ടും കണ്ടിരുന്നു ...ഒരിക്കൽ എപ്പോഴോ..അല്പം ദൂരെ നിന്നും...അവളെയും മകനെയും" അയാൾ ഉടനെ മറുപടി പറഞ്ഞു.
അവൻ മൂളി." ആദ്യമായും അവസാനമായും അവരെ കണ്ടത് നിങ്ങളുടെ വിവാഹവേദിയിൽ വെച്ചാണ്.
ദേഷ്യമായിരുന്നു അന്നു എനിക്കവരോട്..." അവൻ ഒന്ന് നിർത്തിയ ശേഷം തുടർന്നു.
"പക്ഷേ... ഇന്നവർ എന്നെ ഒരുപാട് സ്വാധീനിച്ച ഒരാളാണ്"
അവൻ അടുത്തുള്ള ഒരു കസേരയിൽ പോയി ഇരുന്നു."എനിക്കും..." അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.
"അതെനിക്കറിയാം. അല്ലാതെ അവർ ഈ ചുവരുകളിൽ വരില്ല." അവൻ പറഞ്ഞു നിർത്തിയതും അയ്യാൾ ചിരിച്ചു.
"പലപ്പോഴായി ചോദിക്കണം എന്നു കരുതിയിരുന്നതാണ്..ഞാൻ ചോദിച്ചോട്ടെ..."
അവൻ നിലത്തു നോക്കി കൊണ്ടു പറഞ്ഞു.
അയാൾ സമ്മതം മൂളി.
"ഒരുപക്ഷേ അവർ അന്നു ഇറങ്ങിപ്പോയില്ലായിരുന്നെങ്കിൽ...." അവനാ ചോദ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.അവൻ പൊടുന്നനെ നിശ്ശബ്ദനായി.
അയാൾ വേഗം തിരിഞ്ഞു അവനെ നോക്കി. അവൻ്റെ അടുത്തു ചെന്നു അവൻ്റെ മുഖം പതിയെ ഉയർത്തി.
"അവൾക്കു പകരം ഞാൻ പോകുമായിരുന്നു... കാരണം... ഞാൻ ശ്രമിച്ചിരുന്നു...ഒരുപാട്....അവളെ പ്രണയിക്കാൻ...പക്ഷേ കഴിഞ്ഞില്ല....എൻ്റെ പ്രണയം നിന്നിൽ മാത്രമായി ഒതുങ്ങി പോയി... അതവളോട് പറയാനും എനിക്ക് കഴിയാതെ പോയി...."
അയാളുടെ ശബ്ദം ഇടറിയിരുന്നു.
അവൻ കസേരിയിൽ നിന്നും എഴുന്നേറ്റു അയാളെ ചേർത്തു പിടിച്ചു.