പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ട്.
അയാൾ കാറിൻ്റെ ഗ്ലാസ് താഴ്ത്തി.
മഴവെള്ളം അയാളുടെ മുഖത്ത് വന്നു പതിച്ചു. അയാൾ മെല്ലെ കണ്ണടച്ചു."കാറിനകത്ത് വെള്ളം വീഴുന്നുണ്ട് " വണ്ടി ഓടിക്കുന്നതിനടയിൽ അവൻ തല ചരിച്ചു അയാളെ നോക്കി പറഞ്ഞു.
" സാരമില്ല... ഇപ്പോഴെങ്കിലും എനിക്കീ മഴയൊന്നു നനയണം..." അയാൾ കണ്ണ് തുറക്കാത്ത പറഞ്ഞു.
"കരയുവാണോ..?" അവൻ്റെ ചോദ്യത്തിൽ ചെറിയ ഉത്കണ്ഠയുണ്ട്.
അയാൾ അതിനു മറുപടി പറഞ്ഞില്ല.
അല്പദൂരം കൂടി കഴിഞ്ഞപ്പോൾ അവൻ കാർ നിർത്തി.
അവർ പുറത്തേക്കിറങ്ങി.മഴയുടെ ശക്തി കുറഞ്ഞിരുന്നു.അയാൾ കുട ചൂടാൻ കൂട്ടാക്കിയില്ല. മഴ നനഞ്ഞ് കൊണ്ട് നടന്നു.അവൾ നിശ്ചലമായി അയാളുടെ കണ്മുൻപിലുണ്ട്.....ഇനി ഒരിക്കലും വിടരില്ല എന്നറിയാമെങ്കിലുമാ കണ്ണുകൾ തുറന്നു അയാളെ നോക്കി അവൾ ചിരിക്കുമെന്ന് അയാൾ വെറുതെ ആശിച്ചു...
അവളെ അവസാനമായി കാണുമ്പോൾ മുഖത്തൊരു വാടിയ ചിരിയായിരുന്നു...
അയാൾ അവളെ തന്നെ നോക്കി നിന്നു.....കണ്ണെടുക്കാതെ....അവൾക്ക് ചുറ്റുമുള്ള വെള്ളപ്പൂക്കളെക്കാൾ ഭംഗി അവൾക്കു തന്നെയാണ്....
അവൻ ഇടക്കിടക്ക് അയാളെ നോക്കുന്നുണ്ട്....അയാളുടെ കയ്യിൽ അവൻ മുറുകെ പിടിച്ചു....അയാൾ അവനെ നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൻ്റെയും......
പെട്ടെന്ന് എന്തോ ഓർത്തപോലെ അയാൾ അവിടമാകെ പരതി. പുറത്തെ ആൾക്കൂട്ടത്തിൽ മുഴുവൻ നോക്കി.അവിടെയെങ്ങും കണ്ടില്ല. അയ്യാൾ വേഗം വീടിൻ്റെ അകത്തു കയറി. പരിചിതമല്ലെങ്കിലും അയാൾ ഓരോ മുറിയും തുറന്നു നോക്കി. ഒടുക്കം ഒരു ചെറിയ മുറിയുടെ ഒഴിഞ്ഞ മൂലയിൽ അയാൾ കണ്ടു.....
അയാൾ അത്ര നേരം തേടിയ കുഞ്ഞു മുഖം....
അവൻ മുഖം കുനിച്ചു നിലത്ത് ഇരുന്നു കരയുകയാണ്....
അയാൾ അവൻ്റെ അടുത്തേക്ക് ചെന്നു.
പൊടുന്നനെ അവൻ മുഖം ഉയർത്തി അയാളെ നോക്കി.....അയാൾ അവനു നേരെ കൈനീട്ടി...ആരാണ് എന്ന ഭാവത്തിൽ അവൻ അയാളെ നോക്കി ദയനീയമായി നെറ്റി ചുളിച്ചു...
"അച്ഛനാണ്...." അയാൾ രണ്ടാമതൊന്ന് ആലോചിക്കാതെ അവനോടു പറഞ്ഞു..
ആർക്കും ഉപദ്രമില്ലാത്ത ഒരു കുഞ്ഞു കള്ളം.......അവൻ്റെ വാടിയ മുഖത്ത് ഒരു കുഞ്ഞി ചിരി വിടർന്നു.....
കാർ പതിയെ നീങ്ങി. മഴ പതിയെ ചാറുന്നുണ്ട്.കാറിൻ്റെ ഗ്ലാസ് താഴ്ത്തി .
അയാൾ മെല്ലെ കൈനീട്ടി.ഒരു കുഞ്ഞു കൈയും പതിയെ പുറത്തേക്കു നീണ്ടു വന്നു.മഴത്തുള്ളികൾ മെല്ലെ വന്നു അവരെ തലോടി...