ഇരുട്ടി തുടങ്ങി. നല്ല മഴയും.ബ്ലോക്കുണ്ട്. രൂക്ഷമായപ്പോൾ അയ്യാൾ കാർ നിർത്തി. വലതു വശത്തായി ഒരു ബസ്സ് സ്റ്റോപ്പ് ആണ്. അവിടെ ബസ്സ് കാത്തു നിൽക്കുന്നവരിൽ ഒരു മുഖം അയാളുടെ കണ്ണിൽ ഉടക്കി.ഒരുപാട് നാളായി ആൾക്കൂട്ടങ്ങളിൽ അയാൾ തിരയുന്ന മുഖം. അവളാണത്. ഒരു മഴയത്ത് യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയ ഒരു ചെറിയ കാലത്തിൻ്റെ ഓർമ്മകൾ മുഴുവൻ പേറിയ മുഖം.
അയാൾ അവളെ നോക്കി കൈവീശി.അവളും അയാളെ ശ്രദ്ധിച്ചിരുന്നു.അടുത്തേക്ക് വരാൻ അയാൾ ആംഗ്യം കാണിച്ചു. മഴയെ വകവെക്കാതെ അവൾ ഓടിവന്നു അയാൾ കാറിൻ്റെ വാതിൽ തുറന്നു കൊടുത്തു. അവൾ വേഗം അകത്തു കയറി. ബ്ലോക്ക് മാറി തുടങ്ങി. കാർ പതിയെ നീങ്ങി. രണ്ടുപേരും അല്പനേരത്തേക്ക് ഒന്നും സംസാരിച്ചില്ല.
"ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല" അയാൾ ആദ്യം സംസാരിച്ചു.
"ഞാനും"
"ഇപ്പോൾ ഇവിടെയാണോ?"
"അതെ ,കഴിഞ്ഞ ആഴ്ച മുതൽ"
"ഒറ്റക്കാണോ?"
"അല്ല കൂട്ടിനു മകനുണ്ട്"
അവൾ ഒരു ജീവിതം കണ്ടെത്തിയതിൽ അയാൾക്ക് വെല്ലാത്ത സന്തോഷം തോന്നി.
"ഹസ്ബൻ്റ് അപ്പോൾ "?
"അങ്ങനെ ഒരു കഥാപാത്രം ഒരിക്കൽ മാത്രമേ ജീവിതത്തിൽ വന്നിട്ടുള്ളു. പക്ഷേ കഥ പകുതി വെച്ച് ഞാൻ രംഗം ഒഴിഞ്ഞില്ലെ..?" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാൾ അമ്പരപ്പോടെ അവളെ നോക്കി.
"എനിക്ക് മകൻ മാത്രം ഉള്ളൂ. ഒറ്റക്കായി മടുത്തപ്പോൾ തേടി കണ്ടുപിടിച്ചതാണ് ഞാൻ അവനെ " അവൾ കൂട്ടിച്ചേർത്തു.
അയാൾ ഒന്നും സംസാരിച്ചില്ല..
കാർ അല്പ നേരം കൂടി മുന്നോട്ടു പോയി.
"എന്നെ ഇവിടെ ഇറക്കിയാൽ മതി"
അയാൾ വണ്ടി നിർത്തി.
വാതിൽ തുറന്നു അവൾ പുറത്തേക്കിറങ്ങി....
അല്പം മടിച്ച് ശേഷം അവൾ സംസാരിച്ചു തുടങ്ങി..
"ഇതുവരെ പറയാൻ കഴിഞ്ഞിരുന്നില്ല...
പക്ഷേ പറയുന്നതിൽ തെറ്റൊന്നുമില്ല എന്ന് കരുതുന്നു...ഇനി പറയാൻ കഴിഞ്ഞില്ലെങ്കിലോ...
എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ടമാണ്....അന്നും ഇന്നും..... നിങ്ങളുടെ സന്തോഷം..അത് എൻ്റെയുമാണ് " അവൾ വേഗം വാതിൽ അടച്ചു.
മഴ തുള്ളികൾ കവർന്ന ജനൽ ചില്ലിലൂടെ അവളുടെ വാടിയ ചിരി അയാൾ കണ്ടു. കൈ വീശിയ ശേഷം അവൾ തിരിഞ്ഞു നടന്നു തുടങ്ങി...
അവൾ മായും വരെ അയാൾ അവളെ നോക്കി നിന്നു....
പുറത്തെ മഴയെക്കാൾ തീവ്രമായി അയാളുടെ ഉള്ളിൽ മഴ ആർത്തു പെയ്തു ....