ഷാലിമാര്‍ ബാഗിലെ ഹോസ്റ്റല്‍ മുറിയിലേക്ക് ഒരു വൈകുന്നേരം പേടി നിറഞ്ഞ കണ്ണുകളുമായി കയറി വന്ന പെണ്‍കുട്ടി ഉണ്ടായിരുന്നു, ഉറൂജ്..ആരോടും സംസാരിക്കാതെ, മിഴികളില്‍ എപ്പോഴും ഭയത്തിന്റെ സുറുമയും എഴുതി, മിക്ക ദിവസങ്ങളിലും നട്ട പാതിരക്ക് ഉറക്കത്തില്‍ ഉറക്കെ കരഞ്ഞു നിലവിളിക്കുന്ന,പിറ്റേന്ന് പേടിച്ചു പനി പിടിക്കുന്ന ഒരു കുട്ടി. എന്തെങ്കിലും ഒരു അരക്ഷിതാവസ്ഥ തീര്‍ക്കുന്ന ഭയമോ ഓര്‍മ്മ കളോ ഉള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങിനെയൊക്കെ പെരുമാറാനും എപ്പോഴും പേടിച്ചു പനി പിടിക്കാനും കഴിയൂ എന്ന് തോന്നി.
ഒരു ഞായറാഴ്ച ദിവസം അവളെ അടുത്തുള്ള ജില്ല പാര്‍ക്കിലേക്ക് ഒരു സായാഹ്ന സവാരിക്ക് ക്ഷണിച്ചു. അന്ന് ഇരുട്ടുവോളം ഞങ്ങള്‍ സംസാരിച്ചു. പതിയെ പതിയെ അകലം പോയി തുടങ്ങി. കുറച്ചു അധികം പിടി വാശികളും ദേഷ്യപെടലുകളും അവള്‍ക്കു ഉണ്ടെങ്കില്‍ കൂടിയും അതൊക്കെ അങ്ങ് കണ്ടില്ല എന്ന് വച്ചപ്പോള്‍ ഉത്തര്‍ പ്രദേശിലെ ബിജ്നോറുകാരിയായ ഉറൂജ് ഖാന് പതുക്കെ സുഹൃത്തായി മാറി.
മുപ്പതു മുക്കോടി ദൈവങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ ആകെ നാമം ചൊല്ലുന്നതും പ്രാര്‍ത്ഥിച്ചു വിളക്ക് കൊളുത്തുന്നതും ശിവ ഭഗവാനെ മാത്രമാണ്, അതാണ് കാലങ്ങള്‍ ആയി വിശ്വാസവും ശക്തിയും. സന്ധ്യക്ക് ഒരുമിച്ചു ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. പതിയെ നിസ്കരിക്കാന്‍ ഞാനും നാമം ചൊല്ലാന്‍ അവളും പഠിച്ചു. ഓര്‍ക്കുമ്പോള്‍ തന്നെ സുഖമുള്ള ഒരു സുഖം.കുറെ ദിവസങ്ങള്‍ക്കു ശേഷം ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി അവള് അലറിവിളിച്ചു എഴുന്നേറ്റു.പനിച്ചു വിറക്കുന്നു. മരുന്നും ചൂട് വെള്ളവും കൊടുത്തു. കാല് പാദങ്ങള്‍ തടവി ചൂടാക്കി ഞാന്‍ പുതപ്പും ഇട്ടു കൊടുത്തു തിരിഞ്ഞപ്പോള്‍ അവള് എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. 'എനിക്ക് പേടിയാണ് ഒന്ന് എന്റെ അടുത്ത് ഇവിടെ ഇരിക്കുമോ' എന്ന് ചോദിച്ചു. ഓകെ, നന്നായി ഉറങ്ങൂ എന്ന് പറഞ്ഞു അവള്‍ക്ക രികില്‍ കസേരയും ഇട്ടു ഞാന്‍ ഇരുന്നു. എന്റെ ഒരു കൈ ചേര്‍ത്തു പിടിച്ചു അതിന് മേല്‍ തല വച്ച് ഒരു അല്ലലുമില്ലാതെ ഗാഡമായി പിഞ്ചുകുഞ്ഞിനെപോലെ അവള് ഉറങ്ങുന്നത് നോക്കി കുറെ നേരം ഇരുന്നു. എപ്പോളോ ഞാനും ഉറങ്ങിപ്പോയി.
YOU ARE READING
ഭീതിയുടെ രാത്രികൾ
Adventureഇത് ഇവിടെ കിടന്നു കൊള്ളട്ടെ നാളത്തെ തലമുറ അറിഞ്ഞു ഉണരാൻ ഇത് പോലുള്ള എഴുത്തുകൾ അനിവാര്യമാണ്.