തുളസിത്തറയിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന തുളസിയിൽ നിന്നൊരു കതിർ നുള്ളിയെടുത്തവൾ ജലകണങ്ങൾ ഇറ്റുവീഴുന്ന ഈറൻ മുടിത്തുമ്പിൽ ചാർത്തി....
ഇലകളുടെ മർമരങ്ങളും കിളികളുടെ ശബ്ദവും അമ്പലത്തിൽ നിന്നുയിരുന്ന കീർത്തനങ്ങളോടൊപ്പം അലിഞ്ഞു ചേർന്ന ഒരു പുലരി.......
കിഴക്കേ ഭാഗത്തെ മരങ്ങൾക്കിടയിലൂടെ സൂര്യൻ തന്റെ പ്രണയിനിയെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു...
അതറിഞ്ഞെന്നോണം ഭൂമി ചുവന്നു തുടുത്തു.... അതിൻ പ്രതീകം പോൽ വടക്കേ അതിരിനടുത്തുള്ള ചെടിയിൽ ചെമ്പരത്തികൾ വിടർന്നു........
അവൾ ഒരു പുഞ്ചിയോടെ മുന്നോട്ട് നടന്നു... പച്ചപ്പുതച്ചു നിൽക്കുന്ന പാടങ്ങൾ... പുല്നാമ്പുകളിൽ പറ്റി നിന്നിരുന്ന മഞ്ഞുതുള്ളികൾ അവളുടെ പാദങ്ങളിൽ ഇക്കിളി കൂട്ടി....
വീശിയടിച്ച ഇളം തണുപ്പുള്ള കാറ്റിൽ കാവിലെ പാലപ്പൂക്കളുടെ മനം മയക്കുന്ന ഗന്ധം നിറഞ്ഞു നിന്നിരുന്നു...
വയലിലൂടെയുള്ള ആ പാത ചെന്നവസാനിക്കുന്നത് ടാറിട്ട റോഡിലാണ്...
അവൾ റോഡിലേക്ക് പ്രവേശിച്ചു..... ആ നാട്ടിലെ ഒട്ടു മിക്ക വീടുകളിലും പത്രമിടുന്ന വാസു ചേട്ടൻ സൈക്കിളിൽ ദൃതി പിടിച് വരുന്നുണ്ട്... അവൾക്കൊരു പുഞ്ചിരി നൽകി അദ്ദേഹം മുന്നോട്ടു നീങ്ങി....
നാരായണേട്ടന്റെ ചായക്കടയിൽ ആളുകൾ കൂടിയിരിപ്പുണ്ട്....മഞ്ഞുള്ള ആ പുലരിയിൽ ഒരു കട്ടൻ ചായയോടൊപ്പം നാട്ടുവിശേഷങ്ങളും പങ്കുവെക്കാൻ എത്തിയവരാണ്.... ആ നാട്ടിലെ പ്രധാന വാർത്ത ചാനൽ എന്നും ആ ചായക്കടയെ വിശേഷിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല....
അവൾ എല്ലാം ആസ്വദിച്ചു മുന്നോട്ട് നടന്നു... നാരായണേട്ടന്റെ ചായക്കട കഴിഞ്ഞാൽ വഴിയരികിലൊരു ആൽമരമുണ്ട്.... മാനം മുട്ടെ വളർന്നു നിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മുത്തശ്ശി മരം... അതിനരികിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴി....