തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ ദണ്ഡുപാളയം.
തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന ഒരിടം എന്ന് മാത്രമേ നിർവചിക്കാനാകൂ ദണ്ഡുപാളയത്തെ.
കുന്നുകളും മലനിരകളും വെള്ളചാട്ടവും എല്ലാമുണ്ട്.
സമീപമായി ചന്തയും ഓഫിസുകളും ഒക്കെ ചേർന്ന ഒരു മിനിടൗണും.ജീവിതത്തിൽ ഇനി എന്ത് ? എങ്ങോട്ട് ? എന്നൊരു ചോദ്യം മനസ്സിൽ കയറിയപ്പോൾ മനുവിന് മനസ്സിൽ അന്നേരം തോന്നിയത് മരിക്കാനായിരുന്നു. എല്ലാമവസാനിപ്പിക്കണമെന്ന വിചാരം കയറിയ അവന്റെ മനസ്സിൽ മരണമല്ലാതെ മറ്റൊരു പരിഹാരവും ഇല്ലായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തണമെന്ന വാശിക്കാരനാണ് മനു ദേവദാസ്.
ചിക്കമംഗളൂരിൽ നിന്നും രാത്രീ ആദ്യം കണ്ട ദീർഘദൂരബസ്സിൽ ഏറ്റവും അവസാനത്തെ സ്റ്റോപ്പിലെയ്ക്ക് ടിക്കറ്റ് എടുത്തത് മാത്രം അവനു നേരിയ ഓർമ്മയുണ്ടായിരുന്നു. അഞ്ചുകുപ്പി ബിയറിന്റെ ലഹരിയിലാണ് അവൻ മരണത്തിലേക്ക് യാത്രയാവാം എന്ന തീരുമാനമെടുത്തത്.
പകൽ ഒൻപതു മണി ആയപോളെക്കും അവൻ യാത്ര ചെയ്തിരുന്ന ബസ്സ് നിരങ്ങി നിരങ്ങി ദണ്ഡുപാളയത്തെത്തി. അടുത്തിരുന്ന പയ്യൻ അവനെ തോണ്ടി വിളിച്ചപ്പോൾ ഉറക്കത്തെ ഉപേക്ഷിച്ചവൻ കണ്ണുകൾ തുറന്നു. വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ദണ്ഡുപാളയ൦ ബസ് സ്റ്റാൻഡ് ആയിരുന്നു.
ഒക്ടോബറിന്റെ കുളിർ അവന്റെ ചർമ്മത്തെ ഭേദിച്ച് ഉള്ളിൽ കയറിയപ്പോൾ അവനൊന്നു വിറച്ചു , എങ്കിലും നല്ല അന്തരീക്ഷം , അവൻ ബസ്സിൽ നിന്നുമിറങ്ങി. കയ്യിലൊരു ബാഗ് മാത്രം ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങളുണ്ട്. അല്ലെങ്കിലും മരിക്കാൻ പോകുന്ന തനിക്ക് ഇനിയെന്തിനു വസ്ത്രങ്ങൾ എന്നും അവനൊന്നു ചിന്തിച്ചു.