ഇത് വായിക്കുമ്പോൾ, ഒരു കാര്യം മാത്രം ഉള്ളിൽ ഇരുന്ന് കൊള്ളട്ടെ. ഇത് ഒരു പ്രണയകഥ അല്ല.
പ്രണയം അല്ലാതെ, വളരേ അധികം അനുഭവങ്ങൾ ഈ ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ചതിനിടയിൽ ഞാനും നിങ്ങളും കടന്നു പോയിട്ടുണ്ട്.ഇതിൻ്റെ ഉള്ളടക്കം ഒരു ബന്ധം ആണ്.
എന്നെപോലെ, ഒരു പക്ഷെ എന്നെക്കാളും കഴിവുള്ള എഴുത്തുകാരും, നിങ്ങൾ ഓരോരുത്തരും തമ്മിലുള്ള ബന്ധം.ഒരു എഴുത്തുകാരൻ, തൻ്റെ ജീവിതത്തിൽ ഒരു പക്ഷേ ഏറ്റവും വലിയ സ്ഥാനം കൊടുക്കുന്നത് തൻ്റെ വരികളുടെ ആസ്വാദകർക്ക് ആയിരിക്കും.
ഞാനും അങ്ങനെ തന്നെ.
ഇത് നിങ്ങൾക്ക് വേണ്ടിയുള്ള, ഒരു ചെറിയ നന്ദി പ്രകടനം.============={{{*}}}=============
"ജിന്നേട്ടാ?"
വെളിച്ചം മങ്ങിയ ആ മുറിയിൽ നിന്ന് അവളുടെ ശബ്ദം. ഉച്ചയ്ക്ക് പണി എല്ലാം കഴിഞ്ഞ് വന്ന് ഉറങ്ങി പോയതാണ്.
എവിടെയോ എന്തോ അനക്കം കേട്ടിട്ടാണ് അവൾ എഴുന്നേറ്റത്.അവൾ വീണ്ടും ഒന്നുകൂടി വിളിച്ചു നോക്കി.
തിരികെ അവളുടെ തന്നെ പ്രതിധ്വനി അല്ലാതെ ഒന്നും വന്നില്ല. അവളെ തിരികെ ഉറ്റുനോക്കിക്കൊണ്ട്, ആ വീട് മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഇരുളും.
സന്ധ്യ വീണത് അവൾ അറിഞ്ഞിരുന്നില്ല.ദീർഘമായി നിശ്വസിച്ചുകൊണ്ട് അവൾ സോഫയിൽ നിന്ന് എഴുന്നേറ്റു.
സ്വിച്ച് അമർത്തിയതും, കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചം മുറി ആകെ നിറഞ്ഞു. നീണ്ട മുടി പിന്നിൽ വലിച്ചു കെട്ടിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. Cooker ഇൽ വെള്ളം വച്ച്, അരി എടുക്കാൻ പോയതും വാതിലിൻ്റെ അരികിൽ ഒരു രൂപം.
പേടിച്ച് ഒന്ന് നെഞ്ചിൽ കൈ അമർത്തി.
"പേടിച്ചു പോയോ?"
അവൾ മിണ്ടാതെ തലയാട്ടി.
"അരി ഇടണ്ട. ഞാൻ ഭക്ഷണം വാങ്ങി. വാ..."
നിർവികാരയായി അവൾ അയാൾ പോവുന്നത് നോക്കി നിന്നു.
അദ്ദേഹത്തിൻ്റെ ഒരു പ്രത്യേകത അതായിരുന്നു. കൺമുന്നിൽ ഇല്ലെങ്കിൽ അയാൾ എങ്ങു പോയി എന്ന് അറിയില്ല. വളരെ പതിഞ്ഞ കാൽച്ചുവടുകൾ മാത്രമേ അയാളുടെ കാലുറ ഇട്ട പാദങ്ങൾ എന്നും വച്ചിരുന്നുള്ളു.
ആവശ്യം ഉള്ളപ്പോൾ മാത്രമേ മിണ്ടിയിരുന്നുള്ളു ആരോടും. അവളോട് പ്രത്യേകിച്ച്.
എന്തുകൊണ്ടാണെന്ന് അവൾക്കും ഇത് വരെ അറിയില്ല.