" മൗനമായിരിക്കുമ്പോൾ
എപ്പോഴും വീഴുന്നു ഞാൻ
സർവ്വവും സംഗീതമായി
നിറയുന്നൊരാദിക്കിൽ.."- ജലാലുദ്ദീൻ റൂമി
__________________________________ഇൻക്വസ്റ്റിന് ശേഷം ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം കൊടുത്ത് എസ് ഐ സമീർ വീടിന് പുറത്തേക്കിറങ്ങി. ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ ജനത്തിനും യാന്ത്രികമായി ക്യാമറയ്ക്ക് മുമ്പിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന റിപ്പോർട്ടർമാർക്കുമിടയിലൂടെ സമീറിന്റെ കണ്ണുകൾ ഓടിനടന്നു. കുറച്ചപ്പുറം മാറി പാർക്ക് ചെയ്തിരിക്കുന്ന ഡസ്റ്ററിൽ സമീറിന്റെ കണ്ണുകളുടക്കിയതും നമ്പർപ്ലേറ്റിലേക്ക് നീണ്ട കണ്ണുകൾ അത് ജവാദിന്റെ വണ്ടി തന്നെയാണെന്ന് ഉറപ്പിച്ചു. ചുറ്റിലും ഒന്ന് കണ്ണോടിച്ചതിനുശേഷം സമീർ അതിനടുത്തേക്ക് നടന്നു.
ഡോക്ടർ ലക്ഷ്മി കൊല്ലപ്പെട്ടെന്ന് സമീർ വിളിച്ചുപറഞ്ഞ ഉടനെതന്നെ അവരുടെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ജവാദും കൂടെയുള്ളവരും. വീടിന് മുമ്പിലെ ജനക്കൂട്ടം കണ്ട് ജവാദ് കുറച്ചപ്പുറം മാറി കാർ പാർക്ക് ചെയ്തിട്ടു - ഇൻക്വസ്റ്റ് കഴിഞ്ഞ് വൈകാതെതന്നെ സമീർ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ.
കാറിനടുത്തേക്ക് നടന്നടുക്കുന്ന സമീറിനെ കണ്ടതും റോബി പാസഞ്ചർ സീറ്റിൽ നിന്നിറങ്ങി പിന്നിലേക്കിരുന്നു. അത് കണ്ടുകൊണ്ടുവന്ന സമീർ അവനുവേണ്ടി റോബി ഒഴിച്ചിട്ട സീറ്റിലേക്ക് കയറിയിരുന്നു.
" എന്താ സാറേ നടന്നത്..?!"
ജവാദ് തൊട്ടടുത്ത സീറ്റിലേക്കിരുന്ന സമീറിനെ ഉറ്റുനോക്കി.
" ഒരു കിച്ചൺ നൈഫ് ഉപയോഗിച്ചാ കൊല നടത്തിയത്.. ഞങ്ങളെത്തുമ്പോ ലിവിങ്ങ് റൂമിലെ തൂണിൽ കെട്ടിയിട്ട നിലയിലായിരുന്നു ബോഡി.. നെഞ്ചിന്റെ വലതുവശത്ത് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.. അതുതന്നെയാണോ മരണകാരണമെന്നറിയില്ല.. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ വ്യക്തമാകൂ.."
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...